കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികൾ തോൽക്കാൻ കാരണം സിപിഎം നേതാക്കളാണ്.
തങ്ങളുടെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ആർജെഡി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി വ്യക്തമാക്കി.
അതേസമയം ആർജെഡിയുടെ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടതെന്നും അവർ പറഞ്ഞു.